പ്രണയവും കാമവും
ജാര മാർജാരൻമാരും..
മോഹനകൃഷ്ണൻ
6 September 2026, 4:50 am
അവസാനമായി ചിരിച്ചു കൊണ്ട്
നീ എന്നെ യാത്രയാക്കണം.
അവിടെയുള്ളവർ നീ എന്റെ
ആരാണെന്ന് ചോദിക്കും.
മടിക്കാതെ പറഞ്ഞേക്കണം
നീ മറന്നിട്ടും നിന്നെ സ്നേഹിച്ചു
തോറ്റു പോയ ഒരു പാവമാണെന്ന് !
എ.അയ്യപ്പൻ എന്ന കവിയും പച്ച മനുഷ്യനും വച്ചുപോയ വാക്കുകൾ.
പ്രേമം ഉദാത്തമാണെന്ന് ഈ ഓരോ വരിയും നമ്മെ തെര്യപ്പെടുത്തുന്നു. പക്ഷേ സെൻസിബിലിറ്റിയിൽ അത് ഒതുങ്ങും.. പ്രേമിക്കാനും തേക്കാനും പിന്നെ അതെ ചൊല്ലി മോങ്ങാനും ആഗ്രഹിക്കുന്നവർ പണ്ട് രമണൻ വായിച്ചവരുടെ പേരമക്കളായി വരും; വകയിൽ.
കവി പറഞ്ഞ കാമുകി തേച്ചതു കൊണ്ട് അവർ രക്ഷപ്പെട്ടു. ഭാ..ഗ്യം.. അല്ലെങ്കിൽ അവരുടെ ജീവിതം കോഞ്ഞാട്ടയായെനെ . പ്രേമം മൂത്തിറങ്ങാൻ ഏഴവസ്ഥകൾ താണ്ടണമെന്ന് കുമാരനാശാന്റെ ലീലയെ ആധാരമാക്കി പറഞ്ഞു കേൾക്കുന്നു..വിരഹ വേദന, ആത്മഭാഷണം, വിഷാദം,ഒളിച്ചോടൽ എന്നിവ അതിലെ ചില കലാപരിപാടികളാ കുന്നു.
കണ്ണീരും കടവരാന്തയും ഒഴിവാക്കി സുഖജീവനം ഉറപ്പു വരുത്താൻ ബയോഡാറ്റ നോക്കി പ്രേമം മൂപ്പിക്കുന്നവർ ലിബറലിസ കാലത്തെ കമിതാക്കളാണ്. കുമാരിമാരിൽ അന്തവും കുന്തവുമില്ലാത്ത അനുരാഗം പൊട്ടി വിടരാൻ ഹിസ്റ്റീരിയ ഒരു കാരണമാണ്..മാതാ പിതാക്കളുടെ അതിരു വിട്ട കാർക്കശ്യവും ബാല്യകാലത്തെ ദുരനുഭവങ്ങളും അസുഖകരമായ കാഴ്ചകളും എതിർപ്പും മനസിന്റെ ഒളിച്ചോട്ടവുമായ ലഘു ന്യൂറോസിസായി മാറാമെന്ന് മനോ വിശകലനക്കാർ.
ഇന്ന് കാമുകനല്ല കാമുകരാണുള്ളത്. കാമുകിയല്ല കാമുകിമാരാണ് .എല്ലാം ബഹുവാചി.. കേരളത്തിലെ പിഎസ് സിയുടെ ഷോർട്ട് ലിസ്റ്റു പോലെ.
നർമ സല്ലാപത്തിനും സ്വൈര വിഹാരത്തിനും സാധ്യതകളും അവസരങ്ങളും മലർക്കെ തുറന്നു കിടപ്പുണ്ട്.
അതെ, വയലാറിന്റെ കാതര ഭാവനയിൽ മാംസ പുഷ്പങ്ങളൊക്കെയും ഇതളിട്ടുണർന്നു, ദാഹം തീർത്തു, ശേഷം ശേഷിച്ച വികാരമാകെയും കൈമാറുകയും ചെയ്തു. പക്ഷേ അതൊക്കെയും നവീകരിച്ച,തൊന്തരവില്ലാത്ത സേഫ് സോണിൽ നിന്നും മാത്രം. കളിക്കാൻ കമിതാക്കൾക്ക് അറിയാം. തർക്കൊല അന്തക്കാലം!.
അച്ചാച്ചനു അമ്മാമയും അച്ഛനു അമ്മയും പോലെ എനിക്കും ഭാര്യ വേണമെന്ന അഞ്ചു വയസുകാരൻറ ശാഠ്യം റീലല്ല റിയലാണ്. നാളെ മാർക്കറ്റിൽ നിന്നും വാങ്ങാമെന്ന പറയുന്നത് അമ്മയുടെ അലിഗറിയൂം.
തേപ്പു പലകയൂം തേപ്പു പെട്ടിയും പുതിയ കൗമാര കുതൂഹലങ്ങളുടെ ഭാഗ്യ ചിഹ്നങ്ങളാണ്. കൗമാരം ആഘോഷിക്കണം. പക്ഷേ കൈയ്യും തലയും പുറത്തിടാതെ നോക്കണം.. . ഏതു പേങ്ങനാണ് തലമണ്ടയിൽ നിരങ്ങുന്നതെന്ന് ആർക്കറിയാം. ജീവിതമത്രയും ജീവിച്ചു തീർക്കണ്ടെ? ഒരു നിശ്ചയവുമില്ല. ആകെ കമ്പ്യൂഷൻ !
മകൾ അച്ചനെ മൊബൈലിൽ വിളിക്കുകയാണ്:
അച്ഛാ, അച്ഛനെവിടെയാ.വണ്ടി വഴിയിലായി.സ്റ്റാർട്ടാവുന്നില്ല.
നിന്റെ കെട്ടിയോനെ വിളിച്ചില്ലേ ?
ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല
സ്റ്റെപ്പിനിയില്ലേ ?
അവനെ വിളിച്ചിട്ടും കിട്ടുന്നില്ലച്ഛാ.
അച്ഛൻ പ്ളീംഗ് ! മകളും.
ആഗോളവൽക്കരണവും ഭൂലോക വൽക്കരണവും നമ്മുടെ നാട്ടിൽ കുത്തി മറിഞ്ഞിട്ടും 'പെടവട'യ്ക്കും അനുസാരികളിലും മാത്രം ഒരു വൽക്കരണം നടന്നു കണ്ടില്ല.. കഷ്ടമാണത്.
ലൈംഗിക ദാരിദ്ര്യവും കാപട്യവും ഒരു പോലെ പൂത്തു നിൽക്കുന്ന സമൂഹത്തിൽ പെണ്ണൊരുക്കുന്ന കുണ്ടണികളും കുന്നായ്മകളും അവരെ പ്രതിയുള്ള നിറം പിടിപ്പിച്ച വാർത്തകളും പിന്നാമ്പുറ മസാലയുമാണ് വയോക്ഷേമത്തിന്റെ വയാഗ്രയായി വർത്തിക്കുന്നത്. ഓടരുതമ്മാവാ, ആളറിയാം...
സ്ത്രീയെ,എനിക്കും നിനക്കും തമ്മിലെന്ത് എന്നത് പഴയ ചോദ്യമാണ്. ഇന്ന് ഇതു ചോദിച്ചാൽ വിവരമറിയും.വിവരാവകാശമാകും. . സ്ത്രീകൾക്കുള്ള എല്ലാ പരിരക്ഷകളും നിരപരാധികളായ പുരുഷന്മാരുടെ നെഞ്ചിലാണ് വേവിച്ചെടുക്കുന്നത് എന്ന സത്യം ഗദ്ഗദത്തോടെയെ നിനപ്പതിനാകൂ!
പെണ്ണും പെൺ മനവും പുരുഷന്റെ ആകുലതകളായിരുന്നു എന്നും. ഒരു നിമിഷം തരൂ നിന്നിലലിയാൻ, പക്ഷേ ഒരു യുഗം തരൂ നിന്നെ അറിയാൻ എന്നു കവി പാടിയത് അനുഭവിച്ചു തന്നെ ആകണം..
നമ്മുടെ യുവതയ്ക്ക് കാമം കരഞ്ഞു തീർക്കാൻ മഹാ നഗരങ്ങളിലെ പോലെ ഇവിടെ ബീച്ചുകളില്ല. പാർക്കുകളുമില്ല എന്ന തുണിയുടുക്കാത്ത സത്യം പറയാതെ വയ്യ.ഇന്നത്തെ ടീനേജുകാരനിൽ മൂത്തു വിളയാത്ത മധ്യ വയസ്കനാണ് കുടിയിരിക്കുന്നത്.എന്തും അവർക്കറിയാം. പഴമക്കാരന്റെ അനുഭവവും അറിവും അഞ്ചു മിനിറ്റിൽ അവർ പൊളിച്ചടുക്കും.
നാഥാ, എവിടെയാണെങ്കിലും ഉടൻ തിരിച്ചു വരിക. ഇനിമേൽ അവിടുന്നു കാണാത്ത വിധം ഞാൻ ജാരസംസർഗം ചെയ്തോളാം. ഇത് വികെഎൻ വെടിവട്ടം.
ലൈംഗിക അതിക്രമങ്ങളും പീഡനവും മാനസിക വൈകൃതമുള്ള മനോരോഗികളുടേതാണ്.
അതിനു വിചാരണയല്ല ,ഷൂട്ട് അറ്റ് സൈറ്റ് തന്നെ വേണ്ടി വരാം.
പീപ്പന്നി പോലെ ജയിലിട്ട് എന്തിന് നാശങ്ങളെ പോറ്റണം!
യുപിക്കാരാണ് ഇക്കാര്യത്തിൽ നമുക്കു ഗുരുസ്ഥാനീയർ ആകേണ്ടത്.