NewsAd1
ബേബി ഇച്ഛിച്ചതും ഇ ഡി കല്പിച്ചതും..
ഡോ എസ് ശിവപ്രസാദ്
9 September 2026, 3:33 am
main image of news

ഗുളികൻ നിൽക്കുന്ന സമയത്ത് ഇങ്ങനൊന്നും പറയരുത് എന്ന് എത്ര പറഞ്ഞാലും പാർട്ടി ജനറൽ സെക്രട്ടറിക്ക് മനസ്സിലാവില്ല. വെറും ബേബിയല്ലേ അദ്ദേഹം. പറഞ്ഞത് ബൂമറാങ്ങ് ആയി എന്നുവേണം കരുതാൻ- അതവിടെ നിൽക്കട്ടെ. ആവതുള്ള കാലത്ത് വിപ്ലവ ബഡായികളിൽ മയങ്ങി, മുന്നും പിന്നും നോക്കാതെ ഇടതുവശത്തേക്ക് മാത്രം കണ്ണുംനട്ട് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ സമരങ്ങളിലേക്ക് എടുത്തുചാടിയവരായിരുന്നു ഇടതുപക്ഷ അണികൾ. പോലീസിന്റെ ചവിട്ടിത്തിരുമ്മലിന് പാത്രമായി, ചോരയും നീരും വറ്റിയ ആ പഴയ വിപ്ലവകാരികളോട് പാർട്ടി ജനറൽ സെക്രട്ടറി ഒരു ദാക്ഷിണ്യവും ഇല്ലാതെ പറയുന്നു: പാർട്ടിക്ക് അനാരോഗ്യം ബാധിച്ചിരിക്കുന്നു; അണികളെ ചവിട്ടിപ്പിഴിഞ്ഞാലേ ഇനി രക്ഷയുള്ളൂ എന്ന്. ചോരച്ചാലുകൾ നീന്തിക്കയറാതിരുന്നവർ ഭാഗ്യവാന്മാർ! പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്.അണികളെ ചവിട്ടിത്തിരുമ്മാൻ ആഗ്രഹിച്ച ബേബിച്ചായന്റെ നേതാവിനെ ഇ ഡി ചവിട്ടിത്തിരുമ്മുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം ഇപ്പോൾ.

അതിരറ്റ സ്നേഹത്തിന്റെ അനുനയ വാക്കുകളിലൂടെ വശത്താക്കലാണ് 'സാമം' അഥവാ സമാധാനം. അത് നടക്കാതെ വരുമ്പോൾ പദവികളും സമ്മാനങ്ങളും നൽകി വശത്താക്കുന്ന 'ദാനം'. എന്നിട്ടും വഴിപ്പെടാത്തവർക്കിടയിൽ അവിശ്വാസവും തെറ്റിദ്ധാരണയും വിതച്ച് ഐക്യം തകർക്കുന്ന 'ഭേദം'. ഈ മൂന്ന് തന്ത്രങ്ങളും പരാജയപ്പെടുമ്പോഴാണ് അന്തിമ ആയുധമായ 'ദണ്ഡം'. ബലപ്രയോഗത്തിലൂടെയോ ശിക്ഷാവിധികളിലൂടെയോ കീഴടക്കുക. ഭാരതീയ രാഷ്ട്രീയ തന്ത്രശാസ്ത്രത്തിലെയും നീതിശാസ്ത്രത്തിലെയും ഈ നാല് വിദ്യകൾ തരാതരം പോലെ സമയവും കാലവും നോക്കി അണികളിലും മറ്റുള്ളവരിലും പ്രയോഗിച്ചിട്ടില്ലെന്ന് നെഞ്ചിൽ കൈവെച്ച് കമ്മ്യൂണിസ്റ്റുകൾക്ക് പറയാനാകുമോ.

 image 2 of news

ഒന്നും ഒക്കാതെ വന്നപ്പോഴാണ് ഒന്നാംതരം മർമ്മാണിയും തിരുമ്മൽ വിദഗ്ധനും ആധുനിക കമ്മ്യൂണിസ്റ്റ് ചാണക്യനുമായ സാക്ഷാൽ ബേബിക്കുഞ്ഞ് പാർട്ടിക്കേറ്റ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദികൾ എന്ന മുദ്രകുത്തി അംഗങ്ങൾക്കുമേൽ ഈ നാലാംമുറ പ്രയോഗിക്കാൻ ഒരുങ്ങുന്നത്.

അഞ്ചു പൈസയുടെ ഉപകാരമില്ലാത്ത ഈ 'ചവിട്ടിത്തിരുമ്മലി'നെക്കുറിച്ച് മാർക്സ് ഏത് പുസ്തകത്തിലാണ് എഴുതിവെച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചു മടുത്തത് മാത്രം മിച്ചം. കോൺഗ്രസ് നേതൃത്വം കൊടുത്ത ഏതോ കൈവിഷം ഉള്ളിൽച്ചെന്നോ, അതോ സി.പി.ഐക്കാർ ചെയ്ത കൂടോത്രത്തിന്റെ ഫലമായിട്ടോ ആണ് അണികളുടെ മനസ്സ് മാറിയത് എന്ന് മാത്രമേ ഇനി നേതാക്കൾക്ക് പറയാൻ ബാക്കിയുള്ളൂ. സ്വയം തിരുത്തലിലല്ല, ചവിട്ടിത്തിരുമ്മൽ ചികിത്സയിലാണ് പുള്ളിക്കാരന്റെ സകല വിശ്വാസവും! പിണറായിക്ക് മണികെട്ടാൻ പാർട്ടിയിൽ ഒരു ആളെ തിരയുകയായിരുന്നു അണികൾ. എം.എ. ബേബി സെക്രട്ടറിയായതോടെ അതിനൊരു തീരുമാനമായി എന്ന് കരുതിയവർക്ക് ഇതു തന്നെ വേണം.
HomeAd1
 image 3 of news

ജനങ്ങൾക്ക് തെറ്റ് പറ്റിയതിന്റെ ഫലമാണ് പാർട്ടിയുടെ പരാജയമെന്ന് പിണറായി പറഞ്ഞപ്പോൾ, കുറച്ചുകൂടി കവച്ചുവെച്ച് അവരെ തിരുത്താൻ ചവിട്ടി തിരുമ്മുക തന്നെ വേണമെന്ന് ബേബി കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് അഴിമതി നിരോധനം നിയമപ്രകാരം പിണറായി വിജയൻ മകൾ വീണാ വിജയൻ , മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന ഇ ഡിയുടെ ആവശ്യം സർക്കാരിന് മുന്നിൽ എത്തിയത് . മകൾ വീണ വിജയൻ വഴിക്കും എക്സാ ലോജിക് എന്ന കമ്പനി വഴിയും സി എം ആർ എല്ലിൽ നിന്ന് 3.28 കോടി രൂപ പിണറായി വിജയന് അഴിമതി പണമായി ലഭിച്ചു എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ . കൈപ്പറ്റിയ തുക ദുബായിലേക്ക് കടത്താൻ മുഹമ്മദ് റിയാസും റിയാസിന്റെ സുഹൃത്തുക്കളും സഹായിച്ചുവെന്നുമാണ് ഇഡി റിപ്പോർട്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥിനിർണയത്തിൽ പാർട്ടിക്ക് പാളി എന്നത് സത്യം. എന്നാൽ പാർട്ടി വിട്ടുപോയവർക്കും മറ്റ് സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യാനുമുള്ള ജനാധിപത്യപരമായ അവകാശങ്ങൾ പാർട്ടി പ്രവർത്തകർക്കില്ല . അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് സംഭവിച്ചത് അണികൾക്കാണ്!
ഈ കണ്ടുപിടുത്തം കേട്ട് എന്ത് തേങ്ങയാടോ ഈ പറയുന്നത് എന്ന മട്ടിൽ മിഴിച്ചിരിപ്പാണ് ജനം.

 image 4 of news

പാർലമെന്റിലോ പോലീസിലോ പട്ടാളത്തിലോ വിശ്വാസമില്ലെന്നും, തീരുമാനങ്ങൾ തെരുവിൽത്തന്നെ തീർപ്പുകൽപ്പിക്കപ്പെടണമെന്നും വിശ്വസിക്കുന്ന 'പാറ്റ'കളിൽ പഴയ എസ്.എഫ്.ഐക്കാരുടെ വീര്യം ദർശിക്കുന്ന ബേബിക്കും കാണില്ലേ ചില മോഹങ്ങൾ. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗങ്ങളിൽ ഫോണുകൾ താഴെയിടെടാ എന്ന് ഉഗ്രശാസന മുഴങ്ങിയെന്ന മാപ്രകളുടെ പറച്ചിലിലും കഴമ്പില്ലാതില്ല. തോൽവിയുടെ ജാള്യത മറക്കാനുള്ള ശ്രമത്തിനിടയിലാണ് ഇ ഡി യുടെ കടുംവെട്ട് .

തളിപ്പറമ്പിലും പയ്യന്നൂരിലും തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന നേതാക്കളെ മാറ്റിനിർത്തി, ‘തോറ്റ’എം.എൽ.എമാരെ സ്റ്റേജിൽ ഇരുത്തി പിണറായി വിജയൻ നടത്തിയ വിശദീകരണം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണോ അല്ലയോ എന്നതൊക്കെ പോട്ടെ, സംഗതി എന്തായാലും കൊഴുക്കുന്നുണ്ട്. പരാജയം ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണെന്ന് ഒരു ബുദ്ധിജീവി. അടിച്ചുതളിക്കൽ മാത്രമാണ് പരിഹാരമെന്ന് മറ്റൊരുവൻ. ഇരുപക്ഷത്തെയും തലോടിയും തെറിവിളിച്ചും എവിടെ താങ്ങണമെന്ന് അറിയാതെ നിൽക്കുന്ന മറ്റു ചില ശുംഭന്മാർ. ഇവറ്റകളെ ഏത് തൊഴുത്തിൽ കൊണ്ടുപോയി കെട്ടും എന്നറിയാതെ വിഷമിക്കുന്ന കേന്ദ്ര നേതൃത്വം. വിശാല സംസ്ഥാന സമിതിയിൽ നിരീക്ഷക വേഷം കെട്ടി മിണ്ടാതിരിക്കുക, അതുമാത്രമാണ് ഇപ്പോൾ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം. വിശാല കമ്മിറ്റി കൂടുന്നതിനിടയിലുള്ള ഇ ഡി കടന്നു കയറ്റം ചർച്ച ചെയ്യാതിരിക്കുന്നതെങ്ങനെ .

പത്തുവർഷം തുടർച്ചയായി ഭരിച്ചിട്ടും പാർട്ടി പറയുന്നത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി അണികൾക്ക് പോലും ഉണ്ടാകാത്തതിലാണ് പാർട്ടിക്ക് സങ്കടം. ഞങ്ങൾ പറയും. നിങ്ങൾ അനുസരിക്കും, ഇല്ലെങ്കിൽ അനുഭവിക്കും. മേലിൽ ഇത് ആവർത്തിക്കാതിരിക്കാനാണ് പ്രത്യേക തിരുമ്മൽ ചികിത്സ. മാറിയ സാഹചര്യത്തിൽ പണ്ട് കർഷകത്തൊഴിലാളികൾക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം ഇന്നത്തെ ഐ.ടി കിഡ്സുകൾക്കിടയിൽ ഇല്ലെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം പുതിയ മേച്ചിൽ മേഖലകളിൽ സ്വാധീനമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് പാർട്ടി . അമ്പലക്കമ്മിറ്റികളിൽ പോലും തൊഴുകയ്യോടെ കയറി ചെല്ലാനാണ് തീരുമാനം. ചിലരെ കൊത്തിപ്പറിച്ച് സ്വന്തമാക്കാൻ മുണ്ടും മടക്കിക്കുത്തി ഡൽഹി തെരുവുകളിൽ അലയുന്ന ചിലരെ ‘പാറ്റ’സമരക്കാലത്ത് നാം കണ്ടതാണ്. ഇതിനായി ചില കണിയാന്മാരെത്തന്നെ പാർട്ടി നിയോഗിച്ചിട്ടുണ്ടെന്നും വർത്തമാനമുണ്ട്. വലയിൽ വീഴുന്നവർക്ക് പാർട്ടി വിദ്യാഭ്യാസം കുത്തിവെച്ച് സാമ-ദാന വഴികളിലൂടെ കടത്തി വിടും.

പ്രധാനമന്ത്രി പദത്തിന് സി.പി.എം അവകാശവാദം ഉന്നയിക്കില്ലെന്നും, ആ കസേരയ്ക്ക് രാഹുൽ ഗാന്ധിക്കാണ് പൂർണ്ണ അവകാശമെന്നും യാതൊരു ഉളുപ്പുമില്ലാതെ ജനറൽ സെക്രട്ടറി തട്ടിവിട്ടതിന് പിന്നാലെ വന്ന ഇ ഡി റിപ്പോർട്ട് വെറും തടയണ അല്ല എന്ന് കരുതിയാൽ നന്ന്. പ്രതിപക്ഷ നേതാവിന് കിട്ടുന്ന സ്വാഭാവിക പ്രമോഷനാണ് പ്രധാനമന്ത്രിപദം എന്ന് മാത്രമേ ഇനി ബേബി പറയാൻ ബാക്കിയുള്ളൂ. വിവരക്കേടും വിവരമില്ലായ്മയും പകർച്ചവ്യാധികളാകുന്ന കാലത്ത് ഇത്തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കിക്കൂടേ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. എങ്ങനെ കൂട്ടിയും കിഴിച്ചും നോക്കിയാലും തെറ്റും പിഴവും അണികൾക്ക് തന്നെ. അതുകൊണ്ട് എല്ലാരും ഗെറ്റ് റെഡി ബേബീസ് കായ കർമ്മ ചികിത്സ ഈസ് ഓൺ.......

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞