NewsAd1
മാധ്യമ സ്വാതന്ത്ര്യം നീണാൾ വാഴ്ക..
അശോകൻ പി എൻ
18 September 2026, 4:11 am
main image of news

മാധ്യമ പ്രവർത്തനമൊഴികെയുള്ള ഏത് പണിയും നല്ല വെടുപ്പായി ചെയ്യാനറിയുന്നവരാണ് ഇന്നത്തെ മാധ്യമ പ്രവർത്തകരിലേറെയും. നന്നായി വർത്തമാനം പറയും. അവകാശങ്ങളും പ്രിവിലേജുകളും പറഞ്ഞ് ആശുപത്രി സെക്യൂരിറ്റിക്കാരനോടും ബസ് കണ്ടക്ടറോടും വഴിയോര കച്ചവടക്കാരോടും വരെ തട്ടിക്കയറും.മനുഷ്യാവകാശ ധ്വംസനങ്ങളിൽ ഇടപെടും. സ്വന്തം തൊഴിലിടങ്ങളിൽ അതുണ്ടായാൽ ദാർശനികമായി വ്യാഖ്യാനിക്കും.വേണ്ടപ്പെട്ടവർക്കു വേണ്ടി കാശു വാങ്ങിയും അല്ലാതെയും പി.ആർ വർക്കുകൾ ചെയ്യും. മോൻസൺ മാവുങ്കലിനെപ്പോലുള്ള തട്ടിപ്പുകാരെക്കുറിച്ച് നെടുനീളൻ ഉപന്യാസങ്ങൾ രചിക്കും. എല്ലാ തട്ടിപ്പുകളിലും തല വയ്ക്കുകയും ചെയ്യും.

പുതിയ കാലത്ത് മാധ്യമ പ്രവർത്തനം വളരെ ബുദ്ധിമുട്ടേറിയ പണിയാണ്. വെളുപ്പാൻ കാലം മുതൽ പാതിരാ വരെ എന്തെന്തെല്ലാം ചെയ്താലാണ് ഒരു ദിവസത്തെ മാധ്യമവേല പൂർത്തിയാക്കാൻ കഴിയുക. എല്ലാം സഹിക്കാം.താനൊരു മാധ്യമ പ്രവർത്തകനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക എന്നതാണ് ഏറ്റവും കടുപ്പമേറിയ ദൗത്യം. അങ്ങിനെ വരുമ്പോൾ നമുക്കു ചില കുറുക്കുവഴികളൊക്കെ നോക്കേണ്ടിവരും.

 image 2 of news

ലൈവ് പത്രസമ്മേളനങ്ങളിലേക്ക് അസൈൻമെന്റ് സംഘടിപ്പിച്ചെടുക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള ഒരു വഴി. മിക്കപ്പോഴും ഒരു ജീവൻമരണ പോരാട്ടം തന്നെ വേണ്ടി വരും ഇത് ഒപ്പിച്ചെടുക്കാൻ. കാബിനറ്റ് ബ്രീഫുംഗുകൾ കാലാകാലങ്ങളായി ബ്യൂറോ ചീഫുമാരുടെ കുത്തകയാണ്. മുഖ്യമന്ത്രിയോട് നേരിട്ടു കൊമ്പുകോർക്കാമെന്നു മാത്രമല്ല താൻ ഒരു പുലിയാണെന്ന് തത്സമയം അഭ്യുദയ കാംക്ഷികളെയും അസൂയാലുക്കളെയും ബോധ്യപ്പെടുത്താനാകും എന്ന നേട്ടവും കൂടിയുണ്ട്.

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലായിരുന്നു പണ്ട് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചിരുന്നത്. മുഖ്യമന്ത്രി എത്തുംമുമ്പ് തൊട്ടടുത്ത് ഇരുവശങ്ങളിലുമായി ഇരിക്കാൻ മണിക്കൂറുകൾക്കു മുമ്പുതന്നെ വന് കൈലേസിട്ട് സ്ഥലം റിവർവു ചെയ്യുന്ന പതിവു പോലുമുണ്ടായിരുന്നു. കാബിനറ്റ് തീരുമാനങ്ങളിലൊന്നും ഒരു താത്പര്യവും മാധ്യമ പ്രവർത്തകർക്കുണ്ടാവാറില്ല. മുഖ്യമന്ത്രി തീരുമാനങ്ങൾ വായിച്ചു കഴിഞ്ഞാൽ പിന്നെ ചറപറാ ചോദ്യങ്ങളാണ്. സ്വന്തം അസ്തിത്വം പ്രകാശിപ്പിക്കാനുളള അസുലഭ മുഹൂർത്തമാണിത്. 'സി എമ്മേ... സി എമ്മേ...' എന്ന വിളികൾക്കു മാത്രമാവും ചില ഹതഭാഗ്യർക്ക് അവസരം കിട്ടുക. ചോദ്യങ്ങൾ ചോദിക്കുക എന്നതല്ലാതെ ഉത്തരങ്ങൾ ആർക്കു വേണം!ഇടയിൽ രാഷ്ട്രീയ ചോദ്യങ്ങൾ ചോദിച്ച്,ഉണ്ട ചോറിന് നന്ദി കാണിക്കുന്ന മാധ്യമ പ്രവർത്തകരുമുണ്ട് എന്ന കാര്യം മറക്കുന്നില്ല.
HomeAd1
 image 3 of news

സോഴ്സ് ഉണ്ടാക്കുകയെന്നതാണ് ബുദ്ധിമുട്ടേറിയ മറ്റൊരു പണി. രാഷ്ട്രീപാർട്ടിയുടെ സമ്മേളനങ്ങളിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നതും ചർച്ച ചെയ്യുന്നതുമായ കാര്യങ്ങൾ അകത്തുള്ളവരുടെ താത്പര്യങ്ങൾക്കും ഭാവനയ്ക്കും ചേരും വിധം 'ചോർത്തി' ത്തരാൻ പാർട്ടി തന്നെ നിയോഗിക്കുന്ന ചിലരുണ്ട്.പാവം നമ്മൾ അത് നമ്മുടെ എക്സ്ക്ലൂസിവ് സോഴ്സാണെന്ന് ധരിച്ചുവശായി ഒരു റിപ്പോർട്ടിംഗുണ്ട്. വെറുതേ സൊറ പറഞ്ഞിരിക്കാൻ പാർട്ടിക്കാർ ഒത്തുകൂടുന്ന അവൈലബിൾ സന്ദർഭങ്ങൾ പോലും ആഗോള താപനത്തെക്കുറിച്ചുള്ള ചർച്ചകളാക്കി നമുക്കു തന്നും അവർ എത്ര ചിരിച്ചിരിക്കുന്നു!ദില്ലിയിലെ മലയാളി മാധ്യമ പ്രവർകരുടെയെല്ലാം മാർക്സിസ്റ്റ് പാർട്ടിയിലെ 'രഹസ്യ' സോഴ്സ് ദില്ലി കേന്ദീകരിച്ച് പ്രവർത്തിച്ചു വന്ന ഒരു നേതാവാണെന്നത് ലോകമലയാളികൾക്കു മുഴുവനും അറിയാവുന്ന രഹസ്യം !

ചാനലുകൾ പ്രധാന വാർത്താ മാധ്യമമായ കാലത്ത് വാർത്താ വായനക്കാർ ക്രമേണ ജഡ്ജിമാരും ചില സന്ദർഭങ്ങളിൽ ചീഫ് ജസ്റ്റീസും വരെയായി വളർന്നു പന്തലിച്ചു. 'എന്താണ് ഇക്കാര്യത്തിൽ കൂടുതൽ പറയാനുള്ളത്?' എന്ന ഒറ്റച്ചോദ്യം കൊണ്ട് പിഴച്ചു പൊയ്ക്കൊണ്ടിരുന്ന പാവം റീഡർ മാർ ക്രമേണ പുറത്തായി. മിനിമം അന്നന്നുള്ള വാർത്തയെങ്കിലുമറിഞ്ഞാലേ പിടിച്ചു നില്ക്കാനാവൂ എന്ന സ്ഥിതിയുമുണ്ടായി. ചാനൽ ജഡ്ജിമാർ ക്രമേണ കോട്ടു ധരിക്കാനും അവസരം കിട്ടിയാൽ ചുറ്റികയെടുത്ത് അതിഥികളായെത്തുന്ന അല്പജ്ഞാനികളുടെ തലയ്ക്കടിക്കാനും തന്തയ്ക്കു വിളിക്കാനും തുടങ്ങി. അന്തിച്ചർച്ചകൾ പഴയ അഡൽട്ട്സ് ഒൺലി പടങ്ങളേക്കാൾ എരിവും പുളിവുമുള്ളതായി.

 image 4 of news

സാധാരണ വാർത്തകളെല്ലാം പലതരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ളതായി മാറി. അഴിമതി, കോഴ, സ്വജനപക്ഷപാതം, കൈക്കൂലി, ഹവാല, സ്ത്രീപീഡനം തുടങ്ങി അധികാരിവർഗം നടത്തുന്ന അഭിജാത കുറ്റകൃത്യങ്ങൾ ഹെഡ് ലൈൻ വാർത്തകൾ . അല്ലാതുള്ളവരുൾപ്പെട്ട കൊള്ള, കൊലപാതകം, ബലാത്സംഗം, പിടിച്ചു പറി, തട്ടിപ്പ്, വെട്ടിപ്പ്,ചീത്തവിളി, അതിരു തർക്കം, മായം ചേർക്കൽ തുടങ്ങിയ ലൊട്ടുലൊടുക്ക് കുറ്റങ്ങൾ മറ്റുവാർത്തകൾ.പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ക്രൈം വാർത്തകൾ പ്രത്യേകമായി നൽകിയെങ്കിലും മറ്റു വാർത്തകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹരം കുറഞ്ഞ് അതിന് പ്രേക്ഷകരില്ലാത്ത അവസ്ഥയുമുണ്ടായി.

തങ്ങളെ വിറ്റ് മറ്റുള്ളവർ ഉപജീവനം നടത്തുന്ന സാഹചര്യം കണ്ട് മനസ്സു നൊന്താണ് അവർ തന്നെ സ്വന്തമായി വാർത്താ മാധ്യമങ്ങൾ തുടങ്ങാനും കോട്ടിട്ടു ജഡ്ജിമാരായി അന്തിക്കോടതി കൂടാനും തയ്യാറായി രംഗത്തുവന്നത്. എന്തൊക്കെയായാലും അവരും നമ്മുടെ ചോരയല്ലേ? ചോറല്ലേ? അങ്ങിനെ തികച്ചും സമാധാനപരമായി മാധ്യമ പ്രവർത്തനവുമായി മുന്നോട്ടു പോകവേ അവിടേക്ക് പോലീസ് അതിക്രമിച്ചു കടന്നാൽ മാധ്യമസമൂഹം കൈയ്യും കെട്ടി നോക്കി നില്ക്കണമെന്നാണോ? ജീവനക്കാർക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്നതല്ലാതെ ആ പണം മുട്ടിൻമേലിരുന്ന് മരം മുറിച്ചിട്ടാണോ,വിദേശത്തു നിന്ന് ഹവാലാപ്പണംവന്നിട്ടാണോ സാന്റിയാഗോ മാർട്ടിൻ തന്നിട്ടാണോ നാട്ടാരിൽ നിന്ന് പിരിവെടുത്തിട്ടാണോ എന്നൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. സത്യം സത്യമായി പറയാൻ ചിലപ്പോൾ കള്ളപ്പണം കാപിറ്റലായി വേണ്ടി വരാം.ഹു കെയേഴ്സ്!

ലോകത്തിലെ ഏറ്റവും ആരാധ്യനായ ഒരു ഫുട്ബോളറെ കേരളത്തിലെത്തിക്കാൻ ആഗ്രഹിച്ച ഒരു സർക്കാർ .അതിന് കൈമെയ് മറന്ന് സഹായത്തിനെത്തിയ ഒരു മാധ്യമ - മരവ്യാപാരി. ആരോ കുത്തിത്തിരിപ്പുണ്ടാക്കിയതിനാൽ കേരളം ഇതേവരെ കണ്ടതിൽ ഏറ്റവും മനോഹരവും ചെലവേറിയതുമായ ആ സ്വപ്നം നടക്കാതെ പോയി. അതിനോളം തലപ്പൊക്കുള്ള തുടർ ഭരണമെന്ന സർക്കാർ സ്വപ്നവും പൊലിഞ്ഞതോടെ ആകെ നാശ കോശമായി. സ്വപ്നാടകരെ ഓരോരുത്തരെയായി വേട്ടയാടുകയാണിപ്പോൾ.ഇ ഡി, പോലീസ്,ക്രൈംബ്രാഞ്ച്, എസ് എഫ് ഐ ഓ എന്തെല്ലാം കുന്ത്രാണ്ടങ്ങൾ. വന്നുവന്ന് ഇവരിപ്പോ പാർട്ടിയാപ്പീസുകളും മാധ്യമ സ്ഥാപനങ്ങളും വരെ അരിച്ചു പെറുക്കുകയാണ്. പെറുക്കികൾ... സാമ്രാജ്യത്വ കുത്തകകൾ ... ഇങ്ങിനെയെങ്കിൽ മാധ്യമ സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും എങ്ങിനെ നിലനില്ക്കും !

പത്രപ്രവർത്തക യൂണിയൻ ഇതിനെ ശക്തമായി അപലപിക്കാതിരിക്കുന്നതെങ്ങിനെ.അവരുടെ മാതൃസംഘടനയായ സി.പിഎം ഇതിനെ മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയായിക്കണ്ട് പിണറായിയുടെ ഭാഷയിൽത്തന്നെ പ്രതികരിച്ചും രംഗത്തുവന്നിട്ടുണ്ട്.
പണ്ട് പാർട്ടി ചാനലിന് വിദേശത്തു നിന്ന് സാങ്കേതിക ഉപകരണങ്ങൾ സംഘടിപ്പിക്കാൻ പെടാപ്പാടു പെട്ടയാളാണ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അകത്തു പോയ ടോമിൻ ജെ തച്ചങ്കരി. വിശാലാർത്ഥത്തിൽ അദ്ദേഹം നടത്തിയതും മാധ്യമ പ്രവർത്തനം തന്നെ. അറ്റൻഷൻ കെയുഡബ്ല്യു ജെ. ഒരു പ്രതിഷേധ പ്രസ്താവന അദ്ദേഹത്തിനനുകൂലമായും പുറപ്പെടുവിക്കേണ്ടതുണ്ട്.
സാമ്രാജ്യത്വം തുലയട്ടെ...
മാധ്യമ സ്വാതന്ത്ര്യം നീണാൾവാഴട്ടെ..

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞