NewsAd1
ശിക്ഷകാ... എന്റെ പാപഭാരമെല്ലാം...
ആദിത്യൻ പ്രിയമാനസം
19 September 2026, 4:30 am
main image of news

അധികാരത്തിന് സ്വന്തമായി മുഖമോ പേരുകളോ ഉണ്ടാവാറില്ല. അതിന് ചലിക്കാൻ ആവശ്യമുള്ള ചില പല്ലുകളും കൊളുത്തുകളും മാത്രമാണ് മനുഷ്യർ. കൊട്ടാരത്തിന്റെ പടിവാതിലിൽ കാവൽ നിൽക്കുന്ന ഭടനും, കോട്ടയ്ക്കുള്ളിൽ വെട്ടുകത്തി വീശുന്ന ജലാദും, ഒടുവിൽ വിചാരണക്കോടതിയുടെ മുൻപിൽ ഹാജരാക്കപ്പെടുന്ന ഈ കാക്കിക്കുപ്പായക്കാരനും ഒരേ യന്ത്രത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ മാത്രമാണ്. ഒരു മനുഷ്യന്റെ മസ്തിഷ്കത്തിലേക്ക് അധികാരം പ്രവേശിക്കുമ്പോൾ സംഭവിക്കുന്നത് കേവലമായ പദവിമാറ്റമല്ല; അതൊരു നാഡീവ്യവസ്ഥാപരമായ രൂപപരിണാമമാണ്. അധികാരം ഒരാളിലേക്ക് അളവില്ലാതെ ഒഴുകിയെത്തുമ്പോൾ, അയാളുടെ തലച്ചോറിലെ സഹാനുഭൂതിയുടെ കോശങ്ങൾ—മറ്റൊരു മനുഷ്യന്റെ വേദനയെ സ്വന്തം നെഞ്ചിലേക്ക് സ്വീകരിക്കാൻ പ്രകൃതി നൽകിയ മിറർ ന്യൂറോണുകൾ—നിശ്ചലമാകുന്നു.

പതിനാറാം നൂറ്റാണ്ടിലെ റഷ്യൻ ചക്രവർത്തി ഇവാൻ നാലാമനെ ചരിത്രം ഓർക്കുന്നത് 'ഭീകരനായ ഇവാൻ' എന്നാണ്. പകൽ മുഴുവൻ രഹസ്യപ്പോലീസിനെ വിട്ട് ശത്രുക്കളുടെ ചോര കുടിക്കുകയും സ്വന്തം മകനെപ്പോലും അടിച്ചുകൊല്ലുകയും ചെയ്ത ആ ഏകാധിപതി, രാത്രികളിൽ പള്ളിയുടെ തണുത്ത കൽത്തറയിൽ മുട്ടുകുത്തിനിന്ന് പ്രാർത്ഥിക്കുമായിരുന്നു. ഓർത്തഡോക്സ് സഭയ്ക്കായി അതിമനോഹരമായ പ്രാർത്ഥനാഗീതങ്ങൾ സ്വന്തമായി ചിട്ടപ്പെടുത്തിയ സംഗീതജ്ഞൻ കൂടിയായിരുന്നു ഇവാൻ. ക്രൂരതയുടെ ചോരക്കറകളെ മായ്ക്കാൻ ചക്രവർത്തി ആ സംഗീതത്തെ ഒരു പ്രതിരോധ കവചമാക്കുകയായിരുന്നു

 image 2 of news
ഇവാൻ നാലാമൻ

ഈ വിഭ്രാന്തി പുതിയതല്ല. "രക്ഷകാ എന്റെ പാപഭാരമെല്ലാം..." എന്ന് യേശുദാസിന്റെ സ്വരത്തിൽ ഒഴുകിപ്പരന്ന വരികൾ വെറുമൊരു ദൈവസ്തുതിയല്ലായിരുന്നു; മറിച്ച്, സ്വന്തം ഹിംസകളെ കഴുകി വെളുപ്പിക്കാൻ തലച്ചോറ് കണ്ടെത്തിയ മനഃശാസ്ത്ര കവചമായിരുന്നു (Moral Licensing). താൻ കർത്താവിനായി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നു, അരമനകളിൽ മെഴുകുതിരികൾ വാങ്ങിക്കൊടുക്കുന്നു; അതിനാൽ കാക്കിക്കുപ്പായത്തിനുള്ളിലെ ക്രൂരതകൾ കർത്താവ് പൊറുത്തുതരുമെന്ന വിചിത്രമായൊരു ആത്മവഞ്ചന. ആ ഈണങ്ങൾ വീടുകളിൽ പ്രഭാതപ്രാർത്ഥനകളായി മാറുമ്പോഴും, അതിന്റെ നോട്ടുബുക്കുകൾക്ക് പിന്നിൽ നിരപരാധികളെ തീവെയ്പ്പുകാരാക്കി മാറ്റിയ എഫ്.ഐ.ആറുകളുടെ തുരുമ്പിച്ച മഷിയുണ്ടായിരുന്നു.

സ്റ്റേറ്റ് എന്ന യന്ത്രത്തിന് ഈ വിരോധാഭാസങ്ങൾ നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് കൊടികൾ മാറുമ്പോഴും ഈ ഉപകരണം അനിവാര്യമായത്. ചുവപ്പ് വരുമ്പോൾ പാർട്ടി ചാനലുകളുടെ കാര്യസ്ഥനായും, ഖദർ വരുമ്പോൾ അരമനകളുടെ തണലിലെ വിശ്വസ്തനായും ആ മനുഷ്യൻ സ്വയം മാറ്റിപ്പണിതു. കൊട്ടാരങ്ങൾക്ക് സ്വന്തം കൈകളിൽ ചോര പുരട്ടാതിരിക്കാൻ സൃഷ്ടിച്ചുവെച്ച അഴുക്കുചാലുകളായിരുന്നു ഇത്തരം ഉദ്യോഗസ്ഥന്മാർ. അയാൾക്ക് സപ്ലൈകോയും കെ.എസ്.ആർ.ടി.സിയും പോലീസ് കസേരകളും കൊള്ളയുടെ മേച്ചിൽപ്പുറങ്ങളായി നൽകപ്പെട്ടു
HomeAd1
 image 3 of news

എന്നാൽ, ആയുധം ഒരിക്കലും സ്വതന്ത്രമല്ല. തങ്ങൾ ഇപ്പോഴും നീതിയുടെ ഉടയോന്മാരാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ, ആ യന്ത്രത്തിന് സ്വന്തം ശരീരത്തിലെ ഒരു സ്ക്രൂ ഊരി പ്രദർശനശാലയിൽ വെക്കേണ്ടിവരുന്നു.

കോട്ടയത്തെ കോടതിമുറിയിൽ വായിക്കപ്പെട്ടത് കൊലപാതകങ്ങളുടെയോ പീഡനങ്ങളുടെയോ ചരിത്രമായിരുന്നില്ല; ഇരുപത് കൊല്ലം മുൻപത്തെ വെറും അറുപത്തിനാല് ലക്ഷം രൂപയുടെ വരവുചെലവ് കണക്കായിരുന്നു. ‘നക്കാപ്പിച്ച!’ എന്ന് വി.കെ.എൻ. പറഞ്ഞതുപോലെ, കൊട്ടാരം മുഴുവൻ വിഴുങ്ങിയവനോട് പടിയിറങ്ങുമ്പോൾ കപ്പലണ്ടി മോഷ്ടിച്ചതിന് കണക്ക് ചോദിക്കുന്നൊരു പ്രഹസനം.

 image 4 of news

ഒടുവിൽ നാലു വർഷത്തെ കഠിനതടവും മുപ്പത്തൊന്ന് ലക്ഷത്തിന്റെ പിഴയും.

കുരുക്ഷേത്രത്തിൽ സർവ്വ ആയുധങ്ങളും തികഞ്ഞ കർണ്ണനെ വീഴ്ത്തിയത് ശത്രുവിന്റെ ബലമായിരുന്നില്ല; പണ്ട് വഴിയിൽ വെച്ച് ചെയ്ത ഒരു നിസ്സാര തെറ്റിന്റെ ശാപമായിരുന്നു. നിർണ്ണായക ഘട്ടത്തിൽ ദിവ്യാസ്ത്രങ്ങൾ മറന്നുപോവുകയും രഥചക്രം മണ്ണിൽ താഴുകയും ചെയ്ത കർണ്ണന്റെ അതേ നിസ്സഹായതയിലാണ് ഈ അധികാരപ്രേമിയും ഇന്ന് വന്നുനിൽക്കുന്നത്.

സാമ്രാജ്യങ്ങൾ തീർത്ത അഴിമതികളോ പീഡനമുറികളോ ഒന്നുമല്ല, പണ്ട് വരച്ചിട്ട അറുപത്തിനാല് ലക്ഷത്തിന്റെ തുരുമ്പിച്ച കണക്കാണ് ഒടുവിൽ കഴുത്തിൽ കുരുക്കായത്. പൂജപ്പുരയുടെ അടഞ്ഞ ഇരുമ്പുവാതിലുകൾക്കപ്പുറം, പണ്ട് അയാൾ ചിട്ടപ്പെടുത്തിയ വരികൾ ആ ചുവരുകളിൽ പതിയെ മുഴങ്ങുന്നുണ്ടാവാം: "രക്ഷകാ എന്റെ പാപഭാരമെല്ലാം നിൻ കുരിശിൽ ഞാൻ കാണുന്നു... കണ്ണീരിൽ ഞാൻ കഴുകീടുന്നു എൻ ജീവന്റെ ആത്മനാഥാ..."

ഭരണകൂടങ്ങൾ മാറിമാറി സംരക്ഷിച്ചതുകൊണ്ട് ഒരു ഹിംസാമൂർത്തിയും വിശുദ്ധനാകുന്നില്ല. തടവറയുടെ ഇരുമ്പുവാതിൽ അടയുമ്പോൾ ഒടുങ്ങുന്നത് ഒരു പദവി മാത്രമല്ല; ടോമിൻ ജെ. തച്ചങ്കരി എന്ന, കാൽനൂറ്റാണ്ടുകാലം കേരളം കണ്ട ഏറ്റവും ക്രൂരമായ ഒരു അധികാരക്കോമാളി കൂടിയാണ്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞