സർ ചേറ്റൂർ ശങ്കരൻ നായർ,മലയാളിയായ ഏക കോൺഗ്രസ് പ്രസിഡണ്ട്
കെ ജി രവി
31 May 2025, 4:33 am
എ ഐ സി സി യുടെ പ്രസിഡന്റാവുന്ന ആദ്യ മലയാളിയും ഒരേയൊരു മലയാളിയുമാണ് ചേറ്റൂർ ശങ്കരൻ നായർ. അദ്ദേഹത്തിന്റെ 91ാം ചരമവാർഷികത്തിൽ കർഷക കടാശ്വാസ കമ്മിഷൻ മുൻ അംഗമായ കെ ജി രവിയുടെ അനുസ്മരണ ക്കുറിപ്പ്
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരനായ പോരാളിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിന്റുമായിരുന്ന ചേറ്റൂർ ശങ്കരൻ നായർ വിട പറഞ്ഞിട്ട് 91 വർഷം പൂർത്തിയായിരിക്കുന്നു.1897ൽ അമരാവതിയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതിമൂന്നാമത് സമ്മേളനത്തിലാണ് ചേറ്റൂർ ശങ്കരൻ നായരെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. ഇന്നും ആ സ്ഥാനത്തേക്ക് ഒരു മലയാളിയും കടന്നു വന്നിട്ടില്ല.
പിന്നീട് അദ്ദേഹം മദ്രാസ് സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയും ഒക്കെയായി പ്രവർത്തിച്ചു.1916 ൽ സർ പദവി ലഭിച്ചതോടെ സർ ചേറ്റൂർ ശങ്കരൻ നായർ എന്നറിയപ്പെടാൻ തുടങ്ങി.
പാലക്കാട് ജില്ലയിലെ മങ്കടയിലെ ചേറ്റൂർ എന്ന പ്രശസ്ത തറവാട്ടിൽ ആയിരുന്നു 1857 ജൂലൈ 11ന് അദ്ദേഹം ജനിച്ചത്.
ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന ശിപായി ലഹള നടന്നുവരുന്ന കാലമായിരുന്നു അത്.അങ്ങാടിപ്പുറം തഹസിൽദാർ ആയിരുന്ന ടി രാവുണ്ണി പണിക്കർ ആയിരുന്നു പിതാവ്.മദ്രാസ് സംസ്ഥാനത്ത് നിന്നായിരുന്നു അദ്ദേഹം ബി. എ. ബിരുദവും നിയമപഠനവും പൂർത്തിയാക്കിയത്.തുടർന്ന് ബാരിസ്റ്റർ ഷെപ്പേഡ്സിന്റെ കീഴിൽ പരിശീലന പ്രാക്ടീസും ആരംഭിച്ചു.1880ല്‍ മദ്രാസ് ബാറിൽ അംഗമായ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് പ്രഗത്ഭനായ അഭിഭാഷകൻ എന്ന പ്രശസ്തി നേടി.കോൺഗ്രസ് സമ്മേളനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദ്രാസ് റിവ്യൂ മാസികയുടെ സ്ഥാപകനായിരുന്ന അദ്ദേഹം ഹിന്ദു പത്രത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്നു.
അമരാവതി സമ്മേളനത്തിൽ വച്ച് കോൺഗ്രസ് പ്രസിഡണ്ട് ആകുമ്പോൾ ശങ്കരൻ നായരുടെ പ്രായം വെറും 40 വയസ്സാണ്. വൈസ്റോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ എഡ്യുക്കേഷൻ മെമ്പറായിരുന്ന അദ്ദേഹം ജാലിയൻ വാലാബാഗിൽ നടന്ന കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് പദവികൾ രാജിവച്ചു.
ലോകമാന്യതിലകന്റെ ജയിൽ ശിക്ഷയുടെയും രാജ്യത്താകമാനം നടന്ന കരുതൽ തടങ്കലിന്റെയും പശ്ചാത്തലത്തിൽ അമരാവതി സമ്മേളനത്തിൽ വച്ച് ചേറ്റൂർ കടുത്ത ഭാഷയിൽ ബ്രിട്ടീഷ് ഭരണാധികാരികളെ വിമർശിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കി.
ഉയർന്ന വിദ്യാഭ്യാസവും ഉന്നതമായ പദവികളുമുണ്ടായിട്ടും മാതൃരാജ്യത്തിന്റെ മോചനത്തിനായി പോരാടിയ ധീരനായ ആ മലയാളി നിളാ നദിക്കരയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാമത് വാർഷിക സമ്മേളനത്തിൽ വച്ച് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂരിനെ അഭിനന്ദിച്ചിരുന്നു.
സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ ബഹുഭാര്യാത്വം,ശൈശവ വിവാഹം, ജാതി വ്യവസ്ഥ എന്നിവയ്ക്കെതിരെ അദ്ദേഹം ശക്തമായ നിലപാടുകളെടുത്തു. സൈമൺ കമ്മീഷന്റെ മുന്നിൽ ഇന്ത്യയുടെ വാദങ്ങൾ അവതരിപ്പിച്ചത് ചേറ്റൂരിന്റെ നേതൃത്വത്തിലാണ്.
1934 ൽ ചേറ്റുർ വിടപറഞ്ഞതിനുശേഷമാണ് സൈമൺ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്
Keywords:
Recent in National
Must Read
Latest News
In News for a while now..