NewsAd1
വി മുരളീധരനെ വിളിക്കൂ ഗാസ് ഉപഭോക്താക്കളെ രക്ഷിക്കൂ.....
അശ്വന്ത് വി.കെ
2 May 2026, 2:09 am
main image of news

കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നത് എത്ര ശരി !ബി ജെ പി മന്ത്രിയായി വി മുരളീധരൻ കേന്ദ്രത്തിലുണ്ടായിരുന്നതാണ് സാധാരണക്കാരായ കേരളീയരെ സംബന്ധിച്ച് സുവർണ്ണകാലം.അവരുടെ വിഷമങ്ങൾ മനസ്സിലാക്കി ആശ്വസിപ്പിക്കാനെത്തുന്ന മുരളീധരനെ എങ്ങിനെ മറക്കാനാണ്

കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇന്ധന വിലയും പാചക വാതക വിലയും എത്ര തവണ വർധിച്ചുവെന്നത് യുപിഎസ് സി പരീക്ഷാ ചോദ്യമാക്കിയാൽ ഉദ്യോഗാർത്ഥികൾ നക്ഷത്രമെണ്ണി പ്പോകുമെന്നതിൽ സംശയമില്ല.
പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ വില വർദ്ധിപ്പിക്കാൻ കാരണമെന്ന് സംഘികൾ തൈലം പുരട്ടുന്നുണ്ടെങ്കിലും ഹോർമൂസ് കടലിടുക്ക് മലർക്കെ തുറന്നു കിടന്ന പോയ വർഷങ്ങളിൽ വില കൂടാൻ എന്താണ് കാരണമെന്ന് ചോദിക്കുമ്പോൾ അവർ പുതിയ കാല കമ്മികളെപ്പോലെ സൈദ്ധാന്തികരാവുന്നു.

 image 2 of news

വാണിജ്യ സിലിണ്ടറിന്റെ വിലയിലാണ് ഇപ്പോൾ മോദിസാബ് വാണം കൊളുത്തിയിരിക്കുന്നത്.19 കിലോ ഭാരമുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച് കേന്ദ്രം എന്നൊരു സംഭവം സമീപത്തെങ്ങോ ഉണ്ട് എന്നൊരു തോന്നലുളവാക്കി. പിന്നാലെ അഞ്ച് കിലോ സിലിണ്ടറിന്റെ വിലയും ഉയര്‍ത്തി. 261 രൂപയുടെ വര്‍ധനയാണ് കുഞ്ഞൻ സിലിണ്ടർവിലയില്‍ വരുത്തിയിരിക്കുന്നത്

കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി ഉപയോഗിക്കുന്ന അഞ്ച് കിലോ സിലിണ്ടറിന് നേരത്തേ ക്ഷാമം നേരിട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രം തന്നെ ഇടപ്പെട്ട് സിലിണ്ടര്‍ ക്ഷാമം മാറ്റി. ചുമ്മാതിരുന്നിടത്ത് ചില്ലി പൗഡർ തേച്ചതു പോലായി ഇത്. കുഞ്ഞു സിലിണ്ടറിന് ഇത്രയധികം ആവശ്യക്കാരുണ്ടെന്ന് കേന്ദ്രം തിരിച്ചറിഞ്ഞത് ഇതിലൂടെയാണ്. അതിന്റെ സാധ്യതയിൽ ലഡു പൊട്ടി സിലിണ്ടര്‍ വില കൂട്ടുകയും കൂടി ചെയ്തിട്ടേ കേന്ദ്രം അടങ്ങിയുള്ളൂ
HomeAd1
 image 3 of news

പണ്ടൊരിക്കൽ ഇങ്ങനെയൊരു സന്ദർഭത്തിൽ ചങ്കു തകർന്നിരിക്കുമ്പോഴാണ് അന്നത്തെ കേന്ദ്ര മലയാളി മന്ത്രി മുരളീധരൻ സംസ്ഥാനത്ത് ഫ്ലൈറ്റിറങ്ങിയത്. മാപ്രകൾ കടന്നലുകളപ്പോലെ മുരളിയേട്ടന് ,പിന്നാലെ വച്ചു പിടിച്ചു. 'അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ യഥാർത്ഥത്തിൽ കുറയുകയല്ലെന്നും രാജ്യത്ത് വില കൂടുമ്പോൾ യഥാർത്ഥത്തിൽ കൂടുകയല്ലെന്നു'മൊക്കെ ദാർശനികമായി പറഞ്ഞുള്ള മുരളിയേട്ടന്റെ മറുപടിക്കു മുന്നിൽ നാണിച്ച് തരിച്ചു നിന്നു പോയ മാധ്യമങ്ങളുടെ അന്നത്തെ ഒരു നിൽപ്പുണ്ട്. പക്ഷേ വിലക്കയറ്റത്തെപ്പറ്റിയുള്ള നമ്മുടെ സകല ആശങ്കകൾക്കും സങ്കടത്തിനും അതോടെ പരിഹാരമായി.

ഇപ്പോൾ ഒന്നല്ല, കേരളത്തിന് രണ്ടുണ്ട് കേന്ദ്ര മന്ത്രിമാർ. ഒന്ന്,ആറടി രണ്ടിഞ്ച് ഉയരവും അതിനൊത്ത വിസ്തീർണ്ണവുമുള്ളൊരാൾ. രഞ്ജി പണിക്കർ തന്നെയാണ് ഇപ്പോഴും സംഭാഷണമെഴുതിക്കൊടുക്കുന്നതെന്നു തോന്നും സുരേഷ് ഗോപിയദ്ദേഹം സംസാരിക്കുന്നതു കേട്ടാൽ ... ഒന്നും അങ്ങോട്ട് ചോദിക്കാൻ പറ്റില്ല. ചാടിക്കടിച്ചു കളയും. സിനിമയിലായിരുന്നെങ്കിൽ ഷിറ്റെന്നോ അമേധ്യമെന്നോ ഒക്കെ കേട്ടാൽ മതിയായിരുന്നു. മന്ത്രിയായപ്പോൾ അതുക്കും മേലെയായി. രണ്ടാമൻ, പുരോഹിതജന്മമാണ്. പണ്ട് ടെലിവിഷൻ ചർച്ചകളിൽ എതിരാളികളെ കിടുകിടെ വിറപ്പിച്ചയാളാണ്.
മുന്നിൽ മൈക്കു കണ്ടാൽ ചാനൽ ചർച്ചയാണെന്നു കരുതി തർക്കിച്ചു കളയും ജോർജ് കുര്യൻ. അതുകൊണ്ടൊന്നും നാട്ടാർക്ക് ഒരു സമാധാനവുമുണ്ടാവില്ലല്ലോ

രാജ്യത്തിന്റെ പല ഭാഗത്തും തെരഞ്ഞെടുപ്പായിരുന്നതിനാൽ ഒരു മര്യാദയൊക്കെയുണ്ടായിരുന്നതാണ് കേന്ദ്രത്തിന്. ഇപ്പോൾ വോട്ടെല്ലാം പെട്ടിയിലായ സ്ഥിതിക്ക് എന്ത് അതിക്രമവുമാകാമെന്ന് മോദി സാറിനറിയാം. അവിടവിടെ ചില മൂക്കുചീറ്റലും പിഴിച്ചിലുമൊക്കെ കേട്ടെന്നു വരും. 'ഹൂ കെയെഴ്സ് ?

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞