NewsAd1
പാറ്റകടിച്ചു; ഉറക്കമുണർന്ന് കോൺഗ്രസ്സ്.
രജനി അശോക്
22 July 2026, 2:51 am
main image of news

വലിയ വീട്ടിൽ പട്ടാപ്പകൽ അപായമുണ്ടായി. അലാറങ്ങൾ നിറുത്താതെ മുഴങ്ങിയിട്ടും ആരും ഉണർന്നില്ല. ഉറക്കം അവർക്ക് അനുഗ്രഹവും ഉദാസീനമായ അവരുടെ ദിനചര്യയുടെ ഭാഗവുമായിരുന്നു. ഒടുവിൽ ഒരു പാറ്റ കാലിനിടയിലൂടെ ഓടിയപ്പോൾ ഉറക്കം പോയി മനസ്സില്ലാ മനസ്സോടെ ഓരോരുത്തരായി കിടക്കയിൽ നിന്ന് ചാടിയെഴുന്നേൽക്കുകയാണ്.. കുറ്റം പാറ്റയുടേതല്ല; ഉറക്കം അത്രമേൽ കനത്തതായിരുന്നു.

രാഷ്ട്രീയത്തിൽ ചിലപ്പോൾ ഏറ്റവും വലിയ വാർത്ത ഒരു പ്രസംഗമല്ല; ഒരു നിശ്ശബ്ദതയാണ്. ആ നിശ്ശബ്ദത എത്ര ദിവസം നീണ്ടുനിൽക്കുന്നു എന്നതാണ് പിന്നീട് ചരിത്രത്തിന്റെ ചോദ്യമാകുന്നത്.

 image 2 of news

നീറ്റ് വിഷയത്തിൽ ദില്ലിയിൽ ഉയർന്ന പ്രതിഷേധങ്ങൾ ആ ചോദ്യത്തെ വീണ്ടും നമ്മുടെ മുന്നിലെത്തിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ആദ്യം ശബ്ദമുയർത്തിയത് വലിയ രാഷ്ട്രീയ കക്ഷികളായിരുന്നില്ല. സമൂഹ മാധ്യമ പ്രതികരണങ്ങളലൂടെ രൂപപ്പെട്ട ഒരു യുവജന കൂട്ടായ്മയായിരുന്നു.. പലരും അതിനെ ഗൗരവമായി എടുത്തില്ല. ചിലർ പരിഹസിച്ചു. ചിലർ കാത്തിരുന്നു. മറ്റുചിലർ, രാഷ്ട്രീയ കാറ്റിന്റെ ദിശ മനസ്സിലാകുന്നതുവരെ മൗനം തന്നെ നയമാക്കി.

എന്നാൽ ജനാധിപത്യത്തിൽ മൗനം ഒരിക്കലും ശാശ്വതമല്ല. ജനങ്ങളുടെ മനസ്സിൽ ഒരു വിഷയം വേരുറയ്ക്കുമ്പോൾ രാഷ്ട്രീയവും അതിനെ പിന്തുടരാൻ നിർബന്ധിതമാകും. അങ്ങനെ ഒടുവിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും സമരത്തിന്റെ ഭാഗമാവുകയാണ്.
HomeAd1
 image 3 of news

ജനകീയ വിഷയങ്ങളിൽ കൂടുതൽ ശബ്ദങ്ങളുണ്ടാവുന്നത് എപ്പോഴും സ്വാഗതാർഹമാണ്. എന്നാൽ സ്വാഗതത്തോടൊപ്പം ഒരു ചെറു പുഞ്ചിരിയും ചേർക്കാതെ വയ്യ.

രാഷ്ട്രീയത്തിൽ കക്ഷികളെ പലപ്പോഴും അക്കങ്ങൾകൊണ്ടാണ് അളക്കുന്നത്. എന്നാൽ ആശയങ്ങൾക്ക് നിയമസഭയിലെ സീറ്റുകളുടെ എണ്ണം നോക്കേണ്ട കാര്യമില്ല. ചിലപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യങ്ങൾ ഉയർത്തുന്നത് ഏറ്റവും ചെറിയ ശബ്ദങ്ങളാണ്. അവയെ ആദ്യം അവഗണിക്കുന്നവരാണ് പിന്നീട് അതേ മുദ്രാവാക്യം ഏറ്റവും ഉച്ചത്തിൽ വിളിക്കുന്നത്.

 image 4 of news

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ സാന്നിധ്യം ഒരു നല്ല തുടക്കമാണ്. വൈകിയെത്തിയാലും എത്തിയത് നല്ലത് എന്ന പഴമൊഴി ഇവിടെ തീർച്ചയായും പ്രസക്തമാണ്. എന്നാൽ ജനങ്ങൾ ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്: എന്തുകൊണ്ട് ഇത്ര വൈകി? ഒരു വിദ്യാർത്ഥിയുടെ ഭാവി രാഷ്ട്രീയ സമയക്രമം നോക്കി കാത്തിരിക്കുമോ?

പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പ്രാണൻ ജനങ്ങളുടെ അസ്വസ്ഥതകൾക്ക് ഉടനടി ശബ്ദം നൽകുന്നതിലാണ്. ആ ദൗത്യം ചെറുകക്ഷികൾ ഏറ്റെടുക്കുകയും വലിയ കക്ഷികൾ പിന്നീട് അതിലേക്ക് ചേക്കേറുകയും ചെയ്യുന്ന സാഹചര്യം ആവർത്തിക്കുമ്പോൾ, രാഷ്ട്രീയത്തിന്റെ സ്വാഭാവിക സമയ ക്രമത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് അനിവാര്യമാണ്.

ജനശ്രദ്ധയാകർഷിക്കുന്ന ഏത് ചെറുസമരങ്ങളിലുമെന്ന പോലെ രാജ്യ വിരുദ്ധ - വിധ്വംസകസംഘടനകൾ കടന്നുകയി തങ്ങളുടെ ഒളിയജണ്ടകൾ കൂടി നടപ്പാക്കാൻ ശ്രമിക്കുന്നതിന് സമീപകാലത്ത് അസംഖ്യം ഉദാഹരണങ്ങളുണ്ട്. കേരളത്തിൽനടന്ന ആശാ സമരത്തിൽപ്പോലുമുണ്ടായിരുന്നു ഇവരുടെ സജീവമായ ഇടപെടലും പിന്തുണയും. ഇപ്പോൾ പാറ്റകൾക്കിടയിലും നിരവധിയായുണ്ട്ഇത്തരം പഴുതാരകൾ. അവർക്കും പിന്നിലായാണ് തങ്ങളുടെ സ്ഥാനം എന്ന നിലയിലേക്ക് കോൺഗ്രസ്സ് ചുരുങ്ങിക്കൂടുകയും അടികൊണ്ട് ചോര ചൊരിയുകയും ചെയ്യുന്നത് എത്ര ഗതികേടാണ്. ദിശയില്ലാതെ നില്ക്കുകയും പുരോഗമനം വിളിപ്പേരിൽമാത്രം കാത്തുവയ്ക്കുകയും ചെയ്യുന്ന ഇടതു കക്ഷികളും ഏറ്റവും പിൻ നിരയിലേക്ക് നടന്നു വരുന്നുണ്ട്. പാറ്റകൾക്കൊപ്പം വിപ്ലവവും വിജയിക്കട്ടെ!

നീറ്റ് വിഷയത്തിലെ ഈ സമരം മറ്റൊരു രാഷ്ട്രീയ സത്യം കൂടി ഓർമ്മിപ്പിക്കുന്നു. ചിലപ്പോൾ ജനാധിപത്യത്തെ ഉണർത്തുന്നത് മഹത്തായ പ്രഭാഷണങ്ങളോ വമ്പൻ റാലികളോ അല്ല. അവഗണിക്കപ്പെട്ട ചെറിയ ശബ്ദങ്ങളാണ്. വൈകിയെങ്കിലും ആ ശബ്ദം കേട്ടത് നല്ലത്. പക്ഷേ, അടുത്ത തവണ ആ ശബ്ദം ഒരു "പാറ്റ"യായി വന്ന് ഉറക്കം കെടുത്തേണ്ട സാഹചര്യം ഉണ്ടാകാതിരിക്കട്ടെ. കാരണം, ജാഗ്രതയുള്ള പ്രതിപക്ഷത്തിന് അലാറം ആവശ്യമില്ല; ജനങ്ങളുടെ നെടുവീർപ്പ് മതി.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞