NewsAd1
പാറ്റപ്രതിപക്ഷവും ബിജെപി അജണ്ടയും
ഉമ മേനോൻ
28 August 2026, 3:41 am
main image of news

ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച ജൻ സീ സമരത്തിൽ നിന്ന് സംഭരിച്ച ഊർജ്ജത്തിൽ തെരുവുകളിലേക്ക് കൂടുതൽ ശക്തമായ സമരമുറകളുമായി ഇറങ്ങാനൊരുങ്ങുന്ന പാറ്റകളുടെ പിന്നാലെയാണ് രാജ്യത്തെ പ്രതിപക്ഷ പ്രസ്ഥാനങ്ങൾ. തെരുവിൽ ആളിക്കത്തുന്ന ഇത്തരം പ്രതിഷേധങ്ങളെ ക്ഷണിക അലോസരങ്ങൾ മാത്രമായി കണ്ട് അവഗണിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വം അവരുടെ രാഷ്ട്രീയ അജണ്ടകളുടെയും സാക്ഷാത്കാരമായ' 2047-ൽ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള ദീർഘകാല തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. 2029-ലെ അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മണ്ഡല പുനർനിർണ്ണയം , (ഡി ലിമിറ്റേഷൻ), വനിതാ സംവരണം, 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നിവ നടപ്പിലാക്കാനുള്ള ആസൂത്രണങ്ങൾ അണിയറയിൽ പുരോഗമിക്കുമ്പോൾ, പ്രബലമായ പ്രാദേശിക പാർട്ടികളെ സ്വന്തം ചേരിയിലേക്ക് ആകർഷിക്കാനുള്ള നിശബ്ദ രാഷ്ട്രീയ നീക്കങ്ങളിലുമാണ് ബിജെപി.

മണ്ഡല പുനർനിർണ്ണയത്തിലൂടെ പാർലമെന്റ് സീറ്റുകളുടെ എണ്ണം 850 ഓളമായി ഉയരുമ്പോൾ കേവല ഭൂരിപക്ഷത്തിനുമപ്പുറമുള്ള ഒരു വമ്പൻ മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രാദേശിക സഖ്യങ്ങൾ വിപുലീകരിക്കാനും, പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യിലെ വിള്ളലുകൾ മുതലാക്കാനും ബിജെപി സമർത്ഥമായി കരു നീക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം തമിഴ്‌നാട്ടിൽ ഡിഎംകെ പോലും കേന്ദ്രവുമായി നയതന്ത്ര അടുപ്പം സ്ഥാപിക്കാൻ തയ്യാറാകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്. ലോക്‌സഭയിൽ 22 സീറ്റുകളും രാജ്യസഭയിൽ 8 സീറ്റുകളുമുള്ള ഡിഎംകെയുടെ പിന്തുണയിലൂടെ , ഇരു സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമെന്ന നിർണായക നാഴികക്കല്ലിലേക്ക് എത്താൻ കഴിയുമെന്നത് അവരുടെ കണക്കുകൂട്ടലുകൾക്ക് കൂടുതൽ കരുത്തു പകരുന്നു.

 image 2 of news

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ഒരു പ്രധാന ശക്തിയായി ഉയർന്നുവന്നതോടെയാണ് ഡിഎംകെ അവരുടെ പരമ്പരാഗത രാഷ്ട്രീയ സമീപനങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിതരാവുന്നത്. എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമാമേഖലയിൽ നിന്ന് എത്തിയ കമൽഹാസനും രജനീകാന്തും ഉൾപ്പെടെ പലരും രാഷ്ട്രീയത്തിൽ പരാജയപ്പെട്ടു.അണ്ണാമലൈയാകട്ടെ ബിജെപിയിൽ നിന്ന് വിടുതലും പ്രഖ്യാപിച്ചു. അണ്ണാമലൈ ഉയർത്തിക്കൊണ്ടുവന്ന സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും സ്ത്രീവിരുദ്ധ വിഷയങ്ങളും മുതൽക്കൂട്ടാക്കി വിജയ് തമിഴ്‌നാട്ടിൽ വെന്നിക്കൊടി പാറിച്ചു. ഇത് അപ്രതീക്ഷിതമായ അടിയായി മാറിയത് ഡിഎംകെക്കാണ്. വിജയ് ഉയർത്തുന്ന കടുത്ത വെല്ലുവിളിയെയും പഴയ അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണ ഭീഷണിയെയും മറികടക്കാനും, കേന്ദ്ര മന്ത്രിസഭയിൽ സ്വാധീനം ഉറപ്പിക്കാനും ഡിഎംകെ ബിജെപിയുമായി ധാരണയിലെത്താനുള്ള വിദൂര സാധ്യതകൾ തള്ളിക്കളയാനാവില്ല.

ദേശീയ തലത്തിൽ കോൺഗ്രസിന്റെ സ്വാധീനം ചുരുങ്ങുന്നതും പ്രാദേശിക പാർട്ടികളുടെ ക്ഷീണവുമാണ് ബിജെപി തങ്ങളുടെ വലിയ അവസരമായി കാണുന്നത്. ഉത്തർപ്രദേശിൽ 403 നിയമസഭാ സീറ്റുകളിൽ കോൺഗ്രസിന് കേവലം 2 സീറ്റുകൾ മാത്രമാണുള്ളത്; എസ്‌പിക്ക് നിലവിൽ 37 ലോക്‌സഭാ സീറ്റുകളുണ്ടെങ്കിലും തങ്ങളുടെ വോട്ട് ബാങ്ക് നിലനിർത്താൻ അവർ പ്രയാസപ്പെടുകയാണ്. 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ എൻസിപിയുടെ തണലിൽ മത്സരിച്ച കോൺഗ്രസിന് 16 നിയമസഭാ സീറ്റുകൾ മാത്രമാണ് നേടാനായത്. ബിഹാറിലെ 243 സീറ്റുകളിൽ ആർജെഡിയുടെ സഹായത്തോടെ 6 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസിന്റെ ദയനീയ ചിത്രം, പ്രതിപക്ഷ മുന്നണിയുടെ സംഘടനാപരമായ ബലഹീനത വെളിവാക്കുന്നു.
HomeAd1
 image 3 of news

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും മഹാരാഷ്ട്രയിൽ ശിവസേനയെയും ഒരുപരിധിവരെ പ്രതിരോധത്തിലാക്കാൻ ബിജെപിയുടെ തന്ത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഡൽഹിയിൽ പൂർണ്ണമായും പഞ്ചാബിൽ ഭാഗികമായും അധികാരം കയ്യാളിയ ആം ആദ്മി പാർട്ടിയുടെ സ്വാധീനം ക്ഷയിച്ചതും, ബിഹാറിൽ ലാലുപ്രസാദ് യാദവിന്റെ ആർജെഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കുള്ള വഴി സുഗമമാക്കാനുള്ള സാധ്യതയാവുന്നുണ്ട്. പഞ്ചാബിൽ അകാലിദളുമായി വീണ്ടും സഖ്യസാധ്യതകൾ ആരായുന്ന ബിജെപി, പ്രാദേശിക ശക്തികളെ അവരുടെ കുടക്കീഴിൽ അണിനിരത്തി പ്രതിപക്ഷത്തിന്റെ കോട്ടകൾ ഒന്നൊന്നായി തകർക്കാനുള്ള തത്രപ്പാടിലാണ്. ദേശീയ തലത്തിൽ ആകെ ലോക്‌സഭാ സീറ്റുകളുടെ പകുതിയോളം നിർണ്ണയിക്കുന്ന യുപി, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ അഞ്ച് പ്രമുഖ സംസ്ഥാനങ്ങളിലെ 249 സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് 2029 ൽ ബിജെപിയുടെ മുഖ്യ ലക്ഷ്യം. രാഹുൽ ഗാന്ധിയുടെയോ മറ്റു പ്രതിപക്ഷ നേതാക്കളുടെയോ താൽക്കാലിക പ്രതിഷേധ സമരങ്ങൾക്കൊന്നും തടയാനാവാത്ത വിധം വ്യക്തമായ ഒരു 'പൊളിറ്റിക്കൽ മാപ്പ്' ബിജെപി തയാറാക്കിക്കഴിഞ്ഞു എന്നു വേണം കരുതാൻ. ചെറു പാർട്ടികളെ കൂടെക്കൂട്ടിയും, കോൺഗ്രസിനെ പൂർണ്ണമായും ഒറ്റപ്പെടുത്തിയുമാകും എൻഡിഎ 2029-ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് കച്ചമുറുക്കുന്നത്.

ഭരണത്തിൽ എത്തിയാൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് രാഷ്ട്രീയപ്പാർട്ടികൾ പുറത്തിറക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ കേവലം ഷോ പീസുകൾ അല്ല എന്ന് തെളിയിക്കാൻ ബിജെപി അതിയായി ആഗ്രഹിക്കുന്നു. പ്രകടനപത്രികകൾക്കുള്ള അനുകൂല നിലപാട് നേടി ഭരണത്തിലേറുമ്പോൾ അവ നടപ്പാക്കാനുള്ള ഉത്തരവാദിത്തവും രാഷ്ട്രീയപാർട്ടികൾക്കുണ്ട്. 2014ലും 19ലും 24ലും പറഞ്ഞ കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടും പ്രതിപക്ഷ നിലപാടുകൾ മൂലം കഴിയാതെ ചിലത് മാറ്റി വക്കേണ്ടിയും വന്നു. അവ എങ്ങനെ നടപ്പാക്കാം എന്ന ആലോചനകൾക്കിടയിലാണ് പാറ്റാ സമരവും ധർമ്മേന്ദ്രപ്രധാന്റെ രാജിയും വന്നത്.

 image 4 of news

തെരുവുകളിൽ അരങ്ങേറുന്ന പാറ്റ സമരങ്ങളുടെയും സോഷ്യൽ ഓഡിറ്റിംഗ് പ്രഖ്യാപനത്തിന്റെയും വാലിൽ തൂങ്ങുന്നത് പ്രതിപക്ഷത്തിന് കുറച്ചുകാലത്തേക്ക് സമാധാനവും മാധ്യമ ശ്രദ്ധയും നൽകിയേക്കാം. എന്നാൽ, അടിസ്ഥാനപരമായ ജനസ്വാധീനത്തിലും ഭരണതന്ത്രങ്ങളിലും ബിജെപി കാണിക്കുന്ന ദീർഘകാല തന്ത്രങ്ങൾക്കു മുന്നിൽ ഇത്തരം സമരങ്ങൾ കേവലം അലോസരങ്ങളായി ഒടുങ്ങാനാണ് സാധ്യത. 2029-ൽ വീണ്ടും ഭരണം ഉറപ്പിച്ച് 2047-ൽ ഭാരതത്തെ അവരാഗ്രഹിക്കുന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ബിജെപി അവരുടെ കരുക്കൾ കൃത്യമായി നീക്കുകയാണെന്ന് പ്രതിപക്ഷത്തിന് ഇനി എന്നാണ് മനസ്സിലാവുക.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞