NewsAd1
പാകിസ്താനെ സഹായിച്ച തുർക്കിക്ക് 'പണി ' കൊടുത്ത് ഭാരതീയർ
പ്രത്യേക ലേഖകൻ
15 May 2025, 3:36 am
main image of news

തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഇന്ത്യക്കാർ സോഷ്യൽ മീഡിയയിൽ നിറയുന്നു. ദേശീയ വികാരം ചൂണ്ടിക്കാട്ടി യാത്രാ കമ്പനികൾ ഈ രാജ്യങ്ങളിലേക്കുള്ള ബുക്കിംഗുകൾ താൽക്കാലികമായി നിർത്തിവച്ചു കൊണ്ട് ഈ ബഹിഷ്ക്കരണ പരിപാടിയിൽ പങ്കുചേർന്നു കൊണ്ടിരിക്കുന്നു.

New Delhi : മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (PoK) ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സായുധ സേന നടത്തിയ ആക്രമണത്തെ തുടർന്ന് പാകിസ്താനെ പിന്തുണച്ചതിൽ തുർക്കിയും അസർബൈജാനും ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ രോഷത്തിന് ഇരയായി. ഇരു രാജ്യങ്ങളുടേയും പാകിസ്ഥാൻ അനുകൂല നിലപാടിനെ ഇന്ത്യക്കാർ ചോദ്യം ചെയ്യാൻ തുടങ്ങുകയും ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ബഹിഷ്‌കരിക്കാൻ വ്യക്തമായ ആഹ്വാനം നൽകുകയും ചെയ്തു. കഴിഞ്ഞ മൂന്ന്-നാല് ദിവസമായി സമൂഹ മാധ്യമമായ എക്സിൽ Boycott Turkiye എന്ന പേരിൽ ശക്തമായ ക്യാമ്പയിൻ നടന്നു വരുന്നതിൻ്റെ ഫലമായിട്ടാണ് ട്രാവൽ കമ്പനികളുടെ പിൻമാറ്റം.
"പ്രകോപനമില്ലാതെ ഇന്ത്യ പാകിസ്ഥാന്റെ പരമാധികാരം ലംഘിച്ച് നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയതിനെ" തുർക്കിയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
തുർക്കി ഇരുപക്ഷത്തോടും "സാമാന്യബുദ്ധി പ്രയോഗിക്കാനും ഏകപക്ഷീയമായ നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും" തുർക്കി ആഹ്വാനം ചെയ്തിരുന്നു.
ഇന്ത്യയുടെ സൈനിക നടപടിയെ അപലപിച്ച് അസർബൈജാൻ വിദേശകാര്യ മന്ത്രാലയവും പാകിസ്താനെ പിന്തുണച്ച് ഒരു പ്രസ്താവന പുറത്തിറക്കി; "പാകിസ്ഥാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, നിരപരാധികളായ ഇരകളുടെ കുടുംബങ്ങൾക്ക് ഞങ്ങൾ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.”
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലൂടെ പാകിസ്താൻ
അയച്ച 300-400 ഡ്രോണുകൾ തുർക്കി നിർമ്മിത സോംഗർ ഡ്രോണുകളാണെന്ന് പിന്നീട് ഇന്ത്യൻ സൈന്യം വെളിപ്പെടുത്തുകയുണ്ടായി. ഈ വാർത്തകൾ പുറത്ത് വന്നതോടെ ഈ മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്ര ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇതിനെ തുടർന്ന് നിരവധി ട്രാവൽ കമ്പനികൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള ബുക്കിംഗുകൾ താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട്.

 image 2 of news
ഇക്സിഗോ ട്രാവൽ കമ്പനിയുടെ തുർക്കി പാക്കേജുകൾ നിർത്തി വെച്ചു കൊണ്ടുള്ള അറിയിപ്പ്

അത്യാവശ്യമെങ്കിൽ മാത്രം തുർക്കി, അസർബൈജാൻ എന്നിവ സന്ദർശിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചുകൊണ്ട് ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ് മൈ ട്രിപ്പ് സ്ഥാപകനും ചെയർമാനുമായ നിഷാന്ത് പിറ്റി ഒരു നിർദ്ദേശം നൽകി; " ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതിനെയും തുടർന്ന്, യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുർക്കിയും അസർബൈജാനും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനാൽ, അത്യാവശ്യമാണെങ്കിൽ മാത്രം സന്ദർശിക്കാൻ ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നു"

മറ്റൊരു ട്രാവൽ കമ്പനിയായ
ഇക്സിഗോയും തുർക്കി, ചൈന, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന, ഹോട്ടൽ ബുക്കിംഗുകളും
നിർത്തിവച്ചു.
“ഈ സമയത്ത് എല്ലാ ഇന്ത്യക്കാരും പങ്കുവെച്ച വികാരങ്ങളെ മാനിച്ചുകൊണ്ട്, തുർക്കി, അസർബൈജാൻ, ചൈന എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന, ഹോട്ടൽ ബുക്കിംഗുകളും ഞങ്ങൾ നിർത്തിവച്ചു. ഇന്ത്യൻ യാത്രക്കാരുടെ വിശ്വാസം, സുരക്ഷ, താൽപ്പര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഉത്തരവാദിത്തത്തോടെയും നമ്മുടെ രാജ്യത്തിന്റെ വിശാലമായ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലും പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത.”
ഇവ കൂടാതെ കോക്സ്& കിംഗ്സ്, വാണ്ടർ ഓൺ, ഗോ ഹോം സ്റ്റേയ്സ്, ട്രാവോമിൻ്റ് തുടങ്ങി രണ്ട് ഡസനിലേറെ ട്രാവൽ കമ്പനികൾ തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളിലേക്കുള്ള ട്രാവൽ പാക്കേജുകൾ നിർത്തി വെച്ചു
തുർക്കിയിലെ സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം 3,30,000 ഇന്ത്യക്കാർ രാജ്യത്തേക്ക് യാത്ര ചെയ്തു, 2014-ൽ ഇത് 119,503 ആയിരുന്നു. 2024-ൽ തുർക്കിയുടെ ടൂറിസം വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കായ 61.1 ബില്യൺ ഡോളറിലെത്തിയെന്ന് ടൂറിസം ബോർഡ് അറിയിച്ചു, മുൻ വർഷത്തേക്കാൾ 8.3 ശതമാനം വർധന. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം തുർക്കി ശരാശരി സന്ദർശക ചെലവ് 972 ഡോളർ (82,922 രൂപ) റിപ്പോർട്ട് ചെയ്തു. 2023-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സന്ദർശകരുടെ എണ്ണം 20.7 ശതമാനം വർദ്ധിച്ചതോടെ തുർക്കിയുടെ ടൂറിസം വളർച്ചയ്ക്ക് ഇന്ത്യക്കാർ വലിയ സംഭാവന നൽകിയിട്ടുണ്ട്.
ടൂറിസം രംഗത്ത് മാത്രമല്ല, വ്യാപാര-വ്യവസായ രംഗത്തും ബഹിഷ്ക്കരണത്തിൻ്റെ അലയൊലികൾ എത്തിക്കഴിഞ്ഞു. പൂനെയിലെ വ്യാപാരികൾ ഇനി മുതൽ ടർക്കി ആപ്പിൾ ഇറക്കുമതി ചെയ്യില്ല എന്ന് തീരുമാനിച്ചു.
മുംബൈ എയർപോർട്ടിലെ ഗ്രൗണ്ട് സർവ്വീസ് കരാർ എടുത്തിരിക്കുന്ന തുർക്കി കമ്പനിയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്ത് വന്നു.
HomeAd1

ബഹിഷ്ക്കരണ ആഹ്വാനം പ്രവർത്തിച്ച് തുടങ്ങിയതോടെ അങ്കലാപ്പിലായ തുർക്കി ടൂറിസം വകുപ്പ് യാത്രകൾ റദ്ദാക്കരുതെന്ന് അഭ്യർത്ഥിച്ച് Xൽ എഴുതി. ഇന്ത്യാക്കാരെ കൊന്നൊടുക്കാൻ പാകിസ്താന് ആയുധങ്ങൾ നൽകുന്ന തുർക്കിക്ക് ഇനി ഭാരതീയരുടെ പണം കിട്ടില്ലെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി തിരിച്ചടിച്ചു.

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞