NewsAd1
പന്തുലകത്തിൽ നമ്മൾ...
ഡോ എസ് ശിവപ്രസാദ്
10 June 2026, 4:32 pm
main image of news

കാൽപന്തുകളിയുടെ സുൽത്താന്മാർ കിരീടത്തിനായി പോരടിക്കുന്ന ആ മഹാദിനത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. കായികലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് നാളെ പന്തുരുളും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ നെഞ്ചിലേക്ക് ആവേശത്തിന്റെ അഗ്നി പടർത്തിക്കൊണ്ട്, ചരിത്രത്തിലെ ഏറ്റവും വലിയ കായിക ഉത്സവത്തിനാണ് നാളെ നാന്ദികുറിക്കുന്നത്

യു.എസ്.എ, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നു എന്നതാണ് ഈ ഇരുപത്തിമൂന്നാമത് ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിഫ ചരിത്രത്തിലാദ്യമായാണ് മൂന്ന് വൻശക്തി രാജ്യങ്ങൾ ചേർന്ന് ഒരു ലോകകപ്പ് വേദിയൊരുക്കുന്നത്. ഇതിൽ മെക്സിക്കോയിലെ പ്രശസ്തമായ 'എസ്റ്റാഡിയോ ആസ്ടെക്ക' സ്റ്റേഡിയം മൂന്ന് വ്യത്യസ്ത ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയമെന്ന ചരിത്ര നേട്ടം സ്വന്തമാക്കുകയാണ്. ആതിഥേയ രാജ്യങ്ങളിലെ കളിക്കാർക്കെല്ലാം സ്വന്തം കാണികൾക്ക് മുന്നിൽ ബൂട്ടുുകെട്ടാനുള്ള അസുലഭ അവസരവും ഇത്തവണയുണ്ട്.

 image 2 of news

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിപുലമായ ടൂർണമെന്റിനാണ് നാളെ അരങ്ങുണരുന്നത്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48 ആയി ഉയർത്തിയതോടെ മത്സരങ്ങളുടെ എണ്ണത്തിലും റെക്കോർഡ് വർദ്ധനവുണ്ടായി. ആകെ 104 പോരാട്ടങ്ങളാണ് ഇത്തവണ ആരാധകരെ കാത്തിരിക്കുന്നത്. മുൻപ് നടന്ന ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ എട്ട് ഗ്രൂപ്പുകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 12 ഗ്രൂപ്പുകളായാണ് ടീമുകളെ വിഭജിച്ചിരിക്കുന്നത്. ജൂൺ 20-ന് മോണ്ടെറെയിൽ നടക്കുന്ന ടുണീഷ്യ - ജപ്പാൻ മത്സരം ഫിഫ ലോകകപ്പ് ചരിത്രത്തിലെ 1000-ാമത് മത്സരമായി മാറും എന്ന സവിശേഷതയുമുണ്ട്. ലാറ്റിനമേരിക്കയിലെ കരുത്തരായ ചിലെ ടീം തുടർച്ചയായി മൂന്നാം തവണ ഇക്കുറിയും യോഗ്യത നേടിയിട്ടില്ല. എന്നാൽ കോംഗോയും ഹെയ്ത്തിയും 52 വർഷങ്ങൾക്ക് ശേഷം ഈ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട് . അമേരിക്കയുടെ 250 ആം വാർഷിക ദിനമായ ജൂലൈ നാലിന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരം ലോക ശ്രദ്ധ ആകർഷിക്കും. ഒന്നരലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള രാജ്യമായ ക്യൂറ സാവോയും യോഗ്യത നേടിയിട്ടുണ്ട്.

വിശാലമായ മൂന്ന് രാജ്യങ്ങളിലായി മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതിനാൽ ടീമുകൾക്കും ആരാധകർക്കും വൻ യാത്രാദൂരങ്ങൾ പിന്നിടേണ്ടി വരും. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ വേദികൾ തമ്മിൽ ഏറ്റവും കൂടുതൽ ദൂരമുള്ള ടൂർണമെന്റാണിത്. ആതിഥേയ നഗരങ്ങളായ ടൊറന്റോയും വാൻകൂവറും തമ്മിലുള്ള ദൂരം മാത്രം 4375 കിലോമീറ്ററാണ്. യാത്രയ്ക്കുള്ള ബുദ്ധിമുട്ടും സമയനഷ്ടവും കുറയ്ക്കാൻ ഇത്തവണ ടൂർണമെന്റ് റീജിയണൽ (മേഖലാ) അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കിഴക്ക്, മധ്യ, പടിഞ്ഞാറൻ മേഖലകളിലായി മത്സരങ്ങൾ വിഭജിച്ചിരിക്കുന്നു.
HomeAd1
 image 3 of news

അമേരിക്കയിലെ കനത്ത ചൂട് പരിഗണിച്ച് കളിക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക ആശ്വാസ നടപടികൾ ഇത്തവണ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. കളിസ്ഥലങ്ങളിലെ കടുത്ത താപനിലയെ പ്രതിരോധിക്കാൻ മത്സരത്തിന്റെ രണ്ട് പകുതികളിലും 3 മിനിറ്റ് വീതമുള്ള ഹൈഡ്രേഷൻ ബ്രേക്കുകൾ (Hydration Breaks) അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളിലെ കാലാവസ്ഥാ വ്യത്യാസവും ശ്രദ്ധേയമാണ്. ജൂൺ മാസത്തിൽ ഹൂസ്റ്റണിൽ 38 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോൾ വാൻകൂവറിൽ അത് വെറും 18 ഡിഗ്രി മാത്രമായിരിക്കും.

സുതാര്യവും കൃത്യവുമായ തീരുമാനങ്ങൾക്കായി അത്യാധുനിക സാങ്കേതികവിദ്യകളാണ് ഇത്തവണ കളിക്കളത്തിൽ ഒരുക്കുന്നത്. ഓഫ്‌സൈഡ് തീരുമാനങ്ങൾ വേഗത്തിലാക്കാൻ 'സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്നോളജി' ഇത്തവണയും സഹായത്തിനെത്തും. ഇതോടൊപ്പം റഫറിമാരെ സഹായിക്കാൻ പ്രത്യേക റഡാർ സംവിധാനവും ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കളി നിയന്ത്രിക്കാൻ പതിനൊന്ന് റഫറിമാരുടെ പാനലാണ് ഉള്ളത്. ഇതിൽ യു.എസ്.എയിൽ നിന്ന് മൂന്ന് പേരും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം റഫറിമാരും ഉൾപ്പെടുന്നു. ഗോൾകിക്ക്, സബ്സ്റ്റിറ്റ്യൂഷൻ, ത്രോ ഇൻ എന്നിവയുടെ പേരിൽ സമയം അധികം ചെലവഴിച്ചാൽ കാത്തിരിക്കുന്നത് കർശന നിയമങ്ങളാണ്

 image 4 of news

ഫിഫ ഈ ലോകകപ്പിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. റിക്കോർഡ് തുകയായ 1100 കോടി യു.എസ് ഡോളറാണ് ടൂർണമെന്റിലൂടെ ഫിഫ ലക്ഷ്യമിടുന്നത്. കാണികളുടെ എണ്ണത്തിലും ഇത്തവണ പുതിയ റെക്കോർഡുകൾ പിറക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. മത്സരങ്ങൾ നേരിട്ട് കാണാനുള്ള ടിക്കറ്റുകൾക്കായി ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് ഇതുവരെ 15 കോടി അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണത്തെ ഫൈനൽ മത്സരത്തിന്റെ വി.ഐ.പി കാറ്റഗറി ഡാഷ് സീറ്റിങ് ടിക്കറ്റ് വില റെക്കോർഡ് തുകയായ 25 ലക്ഷം രൂപയാണ്.

ടൂർണമെന്റിലെ ഏറ്റവും വലിയ സ്റ്റേഡിയം ഡാള്ളസിലെ എ.ടി. ആൻഡ് ടി സ്റ്റേഡിയം (AT&T Stadium) ആണ്, ഇവിടെ ഒരേസമയം 94,000 പേർക്ക് ഇരുന്ന് കളി കാണാൻ സാധിക്കും. അതേസമയം, മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ ആസ്ടെക്ക സ്റ്റേഡിയത്തിന് സമുദ്രനിരപ്പിൽ നിന്ന് 7300 അടി ഉയരമുണ്ടെന്ന പ്രത്യേകതയുമുണ്ട്. രണ്ട് സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയവും ഫിലാഡൽഫിയയും തമ്മിലാണ്, ഇത് വെറും 10 മൈൽ മാത്രമാണ്. കാണികൾക്കായി എല്ലാ സ്റ്റേഡിയങ്ങൾക്കും പുറത്ത് വമ്പൻ എൽ.ഇ.ഡി സ്ക്രീനുകളോട് കൂടിയ 'ഫാൻ ഫെസ്റ്റിവലുകൾ' ഒരുക്കും.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26 കളികൾ) കളിച്ച താരമെന്ന റെക്കോർഡ് നിലവിൽ ലയണൽ മെസ്സിയുടെ പേരിലാണ്. ഇത്തവണ കളിക്കാൻ ഇറങ്ങുന്നതോടെ മെസ്സി തന്റെ സ്വന്തം റെക്കോർഡ് വീണ്ടും തിരുത്തിക്കുറിക്കും. കൂടാതെ ഈ ലോകകപ്പിൽ ഒരു ഗോൾ നേടിയാൽ 6 വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തമാകും. ഖത്തർ ലോകകപ്പിന് മുൻപ് രണ്ട് മത്സരങ്ങൾ മാത്രം കളിച്ചിരുന്ന പല കളിക്കാരും ഇത്തവണ 7-ഓളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് എത്തുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കോർട്ടർ ഫൈനലിനപ്പുറത്തേക്ക് കടക്കാൻ കഴിയാത്ത ബ്രസീലിന് ഇക്കുറി അത് സാധ്യമാകുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

ലോകകപ്പിന്റെ ഔദ്യോഗിക പന്ത് നിർമ്മിക്കുന്നത് പ്രശസ്ത കായിക ബ്രാൻഡായ അഡിഡാസ് (Adidas) ആണ്. ഒട്ടനവധി സവിശേഷതകളോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന പന്തിന്റെ പേര് 'ഒൺസെ' (Onze) എന്നാണ്. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കാനും മറ്റ് സഹായങ്ങൾക്കുമായി 50,000 ഫിഫ വോളന്റിയർമാരാണ് രംഗത്തിറങ്ങുന്നത്. കാനഡ ആദ്യമായി ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ കായിക വിപ്ലവത്തിനാകും ഈ ലോകകപ്പ് തുടക്കം കുറിക്കുക. കളി തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രം എത്തുകയും കളി തീർന്നു മണിക്കൂറുകൾക്കകം മെക്സിക്കോയിലേക്ക് പോകണം എന്നുമുള്ള കർശന നിർദ്ദേശങ്ങളാണ് അമേരിക്ക ഇറാന് മുന്നിൽ വച്ചിട്ടുള്ളത്

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞